വന്യജീവി ആക്രമണം തടയാന്‍ നിയമഭേദഗതി വേണം: മുഖ്യമന്ത്രി.
- Posted on May 24, 2025
- News
- By Goutham prakash
- 115 Views
സി.ഡി. സുനീഷ്.
ജനവാസമേഖയിലേക്കുള്ള വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ കേന്ദ്രനിയമങ്ങളില്‍ പല നിയമനിയമഭേദഗതികളും വരുത്തേണ്ടതുണ്ടെന്നും ഇത് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ തിരുവനന്തപുരം ജില്ലാതല യോഗത്തില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ പ്രവേശിക്കാതിരിക്കാന്‍ നടപടി വേണം. കിടങ്ങ് സ്ഥാപിക്കല്‍ പല ഭാഗങ്ങളിലും ഇതിനോടകം പൂര്‍ത്തിയാക്കി, ബാക്കി സ്ഥലങ്ങളിലും ഉടനെ പൂര്‍ത്തിയാക്കും. കാട്ടിനുള്ളില്‍ ആവാസവ്യവസ്ഥ നഷ്ടമായിവരികയാണ്. ഭൂമി എല്ലാ ജീവജാലങ്ങള്‍ക്കും ഉള്ളതാണ്. അതിന് വലിയ പ്രയാസം മനുഷ്യര്‍ ഉണ്ടാക്കി. അത്തരം കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്.
കാടിനെ നശിപ്പിക്കുന്ന അധിനിവേശ സസ്യങ്ങളെ നശിപ്പിക്കേണ്ടത് ഏറ്റവും പ്രധാനമാണ്.
കാട്ടില്‍ ആവശ്യത്തിന് ജലലഭ്യത ഉറപ്പുവരുത്തും. വന്യജീവികള്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം കാട്ടില്‍ കിട്ടണം. ഇതിന് കേന്ദ്ര പാക്കേജുകള്‍ ഉണ്ട്. നമ്മുടെ സംസ്ഥാനം മാത്രം വിചാരിച്ചാല്‍ പോരാ. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് അനുകൂല പ്രതികരണമില്ല. മൃഗങ്ങള്‍ പെരുകുന്നത് വലിയ പ്രശ്‌നമാണ്. നമ്മുടെ രാജ്യം ഒഴികെ മറ്റ് രാജ്യങ്ങളില്‍ ഒരു ഭാഗം വന്യമൃഗങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ നാട്ടില്‍ ഒരു മൃഗത്തെയും തൊടാന്‍ പറ്റില്ല എന്നതാണ് നയം.
ഇതില്‍ ആവശ്യമായ നിയമഭേദഗതി വേണം. വളരെക്കാലം ഇങ്ങനെ പോകാന്‍ പറ്റില്ല. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുണ്ട്. കൊന്നാല്‍ എങ്ങനെ സംസ്‌ക്കരിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ നോക്കേണ്ടതില്ല. ഇപ്പോള്‍ വന്യജീവി ആക്രമണ വിഷയങ്ങളില്‍ നല്ല മാറ്റം ഉണ്ടായിട്ടുണ്ട്. ആക്രമണങ്ങളില്‍ കുറവുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളും ഒഴിവാക്കി ഇക്കാര്യത്തില്‍ പൂര്‍ണത കൈവരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
