കാരുണ്യത്തിൻ്റെ കടലുമായി കലോത്സവ വേദിയിലൊരു ദഫ് മുട്ട് സംഘം
- Posted on January 07, 2025
- News
- By Goutham prakash
- 314 Views
സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച സുഹൃത്തിനായി സമാഹരിച്ചത് 11 ലക്ഷം രൂപ
മലപ്പുറം കോട്ടുക്കരയിൽ നിന്ന് തലസ്ഥാനത്തെ കലോത്സവേദിയിലേക്കുള്ള പി.പി.എം. ഹയർ സെക്കൻഡറി സ്കൂളിലെ ദഫ് മുട്ട് സംഘത്തിൻ്റെ യാത്രയിൽ കാരുണ്യത്തിൻ്റെ വൻകടലാണ്. സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച ഇവരുടെ സുഹൃത്ത് മുണ്ടക്കുളം സ്വദേശി ശാമിലിന്റെ ചികിത്സയ്ക്കായി സ്കൂൾ വിദ്യാർഥികൾ പിരിച്ചെടുത്തത് 11 ലക്ഷം രൂപയാണ്.
മൂന്നുകോടി രൂപയാണ് ചികിത്സയ്ക്കായി വേണ്ടത്. തുടക്കത്തിൽ പല സ്ഥലങ്ങളിലും പരിപാടികളിലും ദഫ്മുട്ട് അവതരിപ്പിച്ചാണ് കൂട്ടുകാരൻ്റെ ചികിത്സയ്ക്കായി പി.പി.എം. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ
ധനം സമാഹരിച്ചു തുടങ്ങിയത്. ഈ ശ്രമത്തിലേക്ക് മാതാപിതാക്കളും നാട്ടിലെ വ്യാപാര സ്ഥാപനങ്ങളും പ്രദേശവാസികളും ചേർന്ന് സഹായ ഹസ്തം നീട്ടിയപ്പോൾ 11, 111, 11 രൂപയാണ് പിരിഞ്ഞു കിട്ടിയത്.
ഭീമമായ ചികിത്സാച്ചെലവ് വേണ്ട ഗുരുതര രോഗമാണെങ്കിലും കൂട്ടുകാരനായി ഇത്രയും തുക സമാഹരിക്കാനായതിന്റെ സന്തോഷത്തോടെയാണ് എച്ച് എസ് എസ് വിഭാഗം ദഫ്മുട്ട് മത്സരത്തിൽ പങ്കെടുക്കാൻ ടാഗോർ തിയേറ്ററിലെ പമ്പയാർ വേദിയിൽ എത്തിച്ചേർന്നത്.
ദഫ്മുട്ട് പരിശീലകനായ ഡോ. കോയാ കാപ്പാടിന്റെ പിന്തുണയോടെയായിരുന്നു വിദ്യാർഥികളുടെ അസാധാരണമായ കൂട്ടായ്മ വിജയത്തിലെത്തിയത്. ദഫ്മുട്ട് കലയിൽ പാരമ്പര്യമുള്ള ആലസംവീട്ടിലെ നാലാം തലമുറക്കാരനാണ് കോയാ കാപ്പാട്. ദഫ്മുട്ടിനെ കൂടുതൽ വേദികളിലെത്തിച്ച് ജനകീയമാക്കാനുള്ള പ്രചോദനവും കുട്ടികൾക്ക് കോയാ കാപ്പാട് നൽകി.
സി.ഡി. സുനീഷ്.
