ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലയിലെ മുന്‍നിരക്കാരായി കേരളത്തെ പ്രദര്‍ശിപ്പിച്ച് പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ - വെല്‍നസ് കോണ്‍ക്ലേവിന് സമാപനം.


കോഴിക്കോട്: ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലയിലെ മുന്‍നിരക്കാരായി കേരളത്തെ പ്രദര്‍ശിപ്പിച്ച് പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവിന് സമാപനം. കോണ്‍ക്ലേവിന്റെ ഭാഗമായി രണ്ടാം ദിവസം 3200 ല്‍പരം ബിസിനസ്-ടു-ബിസിനസ് (ബി2ബി) മീറ്റിംഗുകള്‍ നടന്നു.


കേരളത്തില്‍ നിന്നുള്ള പ്രമുഖ ആയുര്‍വേദ സേവന ദാതാക്കളെയും 150 അന്താരാഷ്ട്ര, ആഭ്യന്തര ബയേഴ്‌സിനെയും ബന്ധിപ്പിക്കുന്ന ബി2ബി മീറ്റ് ആണ് കോഴിക്കോട് ഡിമോറ ഹോട്ടലില്‍ നടന്നത്. കേരളത്തില്‍ നിന്നുള്ള 100 സെല്ലേഴ്‌സ്, 120 അന്താരാഷ്ട്ര ഏജന്റുമാര്‍/ഓപ്പറേറ്റര്‍മാര്‍, 30 ഇന്ത്യന്‍ ഏജന്റുമാര്‍/ഓപ്പറേറ്റര്‍മാര്‍, 30 യോഗ ഓപ്പറേറ്റര്‍മാര്‍, വിദേശത്തുനിന്ന് 30 ഉം ഇന്ത്യയില്‍നിന്ന് 20 ഉം പേരടങ്ങിയ ബ്ലോഗര്‍മാര്‍മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സംഘം എന്നിവരുടെ പങ്കാളിത്തവും ഇതില്‍ ഉണ്ടായിരുന്നു.


ആയുര്‍വേദ പ്രമോഷന്‍ സൊസൈറ്റി (എപിഎസ്) ടൂറിസം വകുപ്പുമായും ടൂറിസം, ആരോഗ്യ സംഘടനകളുമായും സഹകരിച്ച് സംഘടിപ്പിച്ച ദ്വിദിന കോണ്‍ക്ലേവില്‍ ഏകദേശം 34 രാജ്യങ്ങളില്‍ നിന്നുള്ള 125-ലധികം പ്രതിനിധികളാണ് പങ്കെടുത്തത്. റഷ്യയില്‍ നിന്നാണ് കൂടുതല്‍ വിദേശ പ്രതിനിധികള്‍ എത്തിയത്, 22 പേര്‍. 14 ജര്‍മ്മന്‍ പ്രതിനിധികളും പങ്കെടുത്തു.


ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ ബിടുബി മീറ്റും എക്‌സിബിഷനും ഉദ്ഘാടനം ചെയ്തു. 50-ലധികം സെല്ലേഴ്‌സ് സ്റ്റാളുകളാണ് എക്‌സിബിഷനില്‍ ഉണ്ടായിരുന്നത്.


ആയുര്‍വേദ പണ്ഡിതര്‍, ആഗോള വെല്‍നസ് വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, ട്രാവല്‍-കൊമേഴ്‌സ് പ്രൊഫഷണലുകള്‍, അന്താരാഷ്ട്ര പങ്കാളികള്‍ എന്നിവരുടെ ഒത്തുചേരലിന് കോണ്‍ക്ലേവ് അവസരമൊരുക്കി.

ബയേഴ്‌സ്, സെല്ലേഴ്‌സ്, വെല്‍നസ് വിദഗ്ധര്‍ എന്നിവരടങ്ങുന്ന പ്രതിനിധികള്‍ പ്രധാനമായും റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, യുഎസ്, സ്ലൊവാക്യ, ലെബനന്‍, ഇറ്റലി, കസാക്കിസ്ഥാന്‍, സൗദി അറേബ്യ, ബള്‍ഗേറിയ, ഇസ്രായേല്‍, അര്‍മാനിയ, ജോര്‍ദാന്‍, തുര്‍ക്കി, പോളണ്ട്, പോര്‍ച്ചുഗല്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു.


ബിസിനസ് സഹകരണങ്ങള്‍ നേടുന്നതിന് വേദിയായതിനു പുറമേ ആയുര്‍വേദ, വെല്‍നസ് വിദഗ്ധരുടെയും വ്യവസായ പങ്കാളികളുടെയും ഉള്‍ക്കാഴ്ചയുള്ള അവതരണങ്ങളും മീറ്റില്‍ ഉണ്ടായിരുന്നു. വിജ്ഞാന കൈമാറ്റം, നയ വികസനം, ബി2ബി നെറ്റ്വര്‍ക്കിംഗ്, ആഗോള ബിസിനസ് സഹകരണം എന്നിവയ്ക്കുള്ള വേദിയായി കോണ്‍ക്ലേവ് മാറി. ഉത്തരവാദിത്ത- സുസ്ഥിര വികസന മാതൃകയെ അടിസ്ഥാനമാക്കി ആയുര്‍വേദ, വെല്‍നസ് ടൂറിസത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നുവരാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് ഇത് പ്രചോദനമാണ്.


മെഡിക്കല്‍ വാല്യു ട്രാവല്‍, വെല്‍നസ് റിട്രീറ്റുകള്‍, ആയുര്‍വേദ ഹെല്‍ത്ത്‌കെയര്‍, യോഗ ടൂറിസം എന്നിവയില്‍ കേരളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലും കോണ്‍ക്ലേവ് ശ്രദ്ധ കേന്ദ്രീകരിച്ചു.


കോണ്‍ക്ലേവിനെ തുടര്‍ന്ന് അന്താരാഷ്ട്ര ആയുര്‍വേദ, യോഗ അംബാസഡര്‍മാര്‍ക്കായി ഫെബ്രുവരി 4 മുതല്‍ കേരളത്തിലുടനീളമുള്ള ആയുര്‍വേദ-വെല്‍നസ് കേന്ദ്രങ്ങളിലേക്കുള്ള യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. ഇത് ഫെബ്രുവരി 4 ന് കോഴിക്കോട് നിന്ന് ആരംഭിച്ച് ഫെബ്രുവരി 12 ന് തിരുവനന്തപുരത്ത് അവസാനിക്കും. പ്രതിനിധികള്‍ ആയുര്‍വേദ റിസോര്‍ട്ടുകളും വെല്‍നസ് റിട്രീറ്റുകളും, യോഗ ലക്ഷ്യസ്ഥാനങ്ങളും ആയുര്‍വേദ ആശുപത്രികളും സംസ്ഥാനത്തുടനീളമുള്ള ആയുര്‍വേദ നിര്‍മ്മാണ സൗകര്യങ്ങളും സന്ദര്‍ശിക്കും.


കേരള കലാമണ്ഡലം, കൊച്ചി മുസിരിസ് ബിനാലെ, കൊച്ചി പോര്‍ട്ട് ക്രൂയിസ് തുടങ്ങിയ സാംസ്‌കാരിക, പൈതൃക അനുഭവങ്ങളും മറ്റ് പ്രധാന ആകര്‍ഷണങ്ങളും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. ഇത് കേരളത്തിന്റെ ആയുര്‍വേദ, വെല്‍നസ് മേഖല, സാംസ്‌കാരിക ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ച് സമഗ്രമായ പരിചയം അന്താരാഷ്ട്ര പ്രതിനിധികള്‍ക്ക് നല്‍കും.

Author
Citizen Journalist

Goutham prakash

No description...

You May Also Like