മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം ചേർന്നു
- Posted on March 30, 2025
- News
- By Goutham prakash
- 150 Views
2026-ലെ പൊതുതിരഞ്ഞെട്ടപ്പിന് മുന്നോടിയായി വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനും നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിൽ 1 അടിസ്ഥാനമാക്കി സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം നടത്തുന്നതിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അംഗീകൃത രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളുമായി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ യോഗം ചേർന്നു.
മാർച്ച് 6 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയ്ക്ക് ശേഷം ഫോം 6, 6എ, 7, 8 എന്നിവയിലായി 2 ലക്ഷത്തിലധികം ഫോമുകൾ ലഭ്യമായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. മാർച്ച് 28 ലെ കണക്കനുസരിച്ച് കേരളത്തിൽ 2,78,08,252 വോട്ടർമാരാണുള്ളത്.
2026-ലെ നിയമസഭാ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശാനുസരണം സംസ്ഥാനമൊട്ടാകെ പ്രത്യേക ശുദ്ധീകരണ യജ്ഞം തുടങ്ങി. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ 25,409 പോളിംഗ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടക്കുന്നത്.
അംഗീകൃത രാഷ്ട്രീയ പാർട്ടികളുമായി ജില്ലാ നിയമസഭാ മണ്ഡല തലത്തിൽ യോഗം നടത്തി. രാഷ്ട്രീയ പാർട്ടികളുമായി ജില്ലാ തലത്തിൽ 26 യോഗങ്ങളും നിയമസഭാ തലത്തിൽ 167 യോഗങ്ങളും കൂടുകയുണ്ടായി. ഓരോ പോളിംഗ് സ്റ്റേഷൻ അടിസ്ഥാനത്തിൽ ബൂത്ത് ലെവൽ ഓഫീസറും അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നിയമിക്കുന്ന ബി.എൽ.എ. മാരും യോഗം ചേർന്ന് വോട്ടർ പട്ടിക സൂക്ഷ്മ പരിശോധന നടത്തി വരുന്നു. 21,001 പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേർന്നു കഴിഞ്ഞു.
പോളിംഗ് സ്റ്റേഷൻ തലത്തിൽ ബി.എൽ.ഒ. – ബി.എൽ.എ. മീറ്റിംഗ് കൂടുന്നതിന്റെ അവസാന
തീയതി ഏപ്രിൽ 15 വരെ ദീർഘിപ്പിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരണം ഏപ്രിൽ 4 ന് നടക്കും. കരട് പട്ടിക ഏപ്രിൽ 8 ന് പ്രസിദ്ധീകരിക്കും. വാദങ്ങൾക്കും ആക്ഷേപങ്ങൾക്കുമുള്ള സമയ പരിധി ഏപ്രിൽ 8 മുതൽ 24 വരെയാണ്. അന്തിമ പട്ടിക മേയ് 5 ന് പ്രസിദ്ധീകരിക്കും.
