വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി.
- Posted on June 08, 2025
- News
- By Goutham prakash
- 149 Views
സി.ഡി. സുനീഷ്
തിരുവനന്തപുരം:
എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ ആണ് അടുത്ത വിവാഹത്തിനു തൊട്ടുമുൻപ് കുടുങ്ങിയത്.
പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗവും ബന്ധുവും ചേർന്നാണ് തട്ടിപ്പ് വെളിച്ചത്തു കൊണ്ടു വന്നത്.
വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയതെന്നും അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരുന്നു എന്നും പോലീസ് പറഞ്ഞു.
അമ്മക്ക് തന്നോട് ഭയങ്കര പോരാണെന്നും തന്നെ ദത്തെടുത്ത് വളര്‍ത്തിയതാണെന്നും വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നതില്‍ താല്പര്യമില്ലെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. രേഷ്മയുടെ കഥ കേട്ട് മനസലിഞ്ഞ യുവാവ് ആറുമാസം വരെ കാത്തിരിക്കേണ്ടെന്നും ഉടന്‍ തന്നെ വിവാഹം നടത്താമെന്നും പറഞ്ഞ് തിരുവനന്തപുരത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് രേഷ്മ വ്യാഴാഴ്ച തിരുവനന്തപുരം വെമ്പായത്തുള്ള യുവാവിന്റെ സുഹൃത്തിന്റെ വീട്ടിലെത്തി. ഇവിടെ വച്ച് രേഷ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ പ്രതിശ്രുത വരന് ബന്ധുവിനോട് വിവരം പറഞ്ഞു. വിവാഹത്തിനായി ഒരുങ്ങുന്നതിനായി രേഷ്മ ബ്യൂട്ടി പാര്‍ലറിലേക്ക് കയറിയതും ബന്ധുവും യുവാവും ചേര്‍ന്ന് ബാഗ് പരിശോധിച്ചു. ഇതോടെയാണ് മുന്‍പ് വിവാഹിതയായതിന്റെ രേഖകള്‍ കണ്ടെടുത്തത്. ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കുകയായിരുന്നു.
