കളിക്കളം കായികമേള ഇന്ന് കൊടിയിറങ്ങും. വയനാടിന് ആധിപത്യം;*എം ആർ എസ് കണിയാമ്പറ്റ മുന്നിൽ.
- Posted on October 20, 2025
- News
- By Goutham prakash
- 158 Views
മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെയും പ്രീമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ സംസ്ഥാനതല കായിക മേള കളിക്കളം 2025ന് ഇന്ന് സമാപനം.
എട്ടാമത് കളിക്കളം കായികമേള രണ്ടാം ദിനം പൂർത്തിയാവുമ്പോൾ 56 മത്സര ഇനങ്ങളിൽ നിന്നായി 8 സ്വർണവും 6 വെള്ളിയും 2 വെങ്കലവുമായി 60
പോയിന്റോടെ കണിയാമ്പറ്റ എം ആർ എസ്
ഒന്നാം സ്ഥാനത്തെത്തി.
7 സ്വർണവും 3 വെള്ളിയും 5 വെങ്കലവും കരസ്ഥമാക്കി 54 പോയിൻ്റോടെ എംആർഎസ് കണ്ണൂർ തൊട്ട് പിന്നിലുണ്ട്.
45പോയിന്റുമായി ഡോ. അംബേദ്കർ മെമ്മോറിയൽ എംആർഎസ് നല്ലൂർനാട് മൂന്നാം സ്ഥാനത്തും 43 പോയിന്റുമായി ചാലക്കുടി എം ആർ എസ് നാലാം സ്ഥാനത്തും എത്തി.
225 പോയിന്റോടെ വയനാട് ജില്ല ആധിപത്യം തുടരുകയാണ്. 54 പോയിൻ്റ് നേടിയ കണ്ണൂരാണ് രണ്ടാമത്. 44 പോയിൻ്റോടെ തൃശ്ശൂർ മൂന്നാമതും 43 പോയിന്റുമായി കാസർഗോഡ് നാലാം സ്ഥാനത്തും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു.
സ്വിമ്മിംഗ് ഫ്രീ സ്റ്റൈൽ, 1500 മീറ്റർ ഓട്ടം, അമ്പെയ്ത്ത്, ക്രിക്കറ്റ് ബാൾ ത്രോ, ലോംഗ് ജമ്പ്, ഷോട്ട്പുട്ട്, ഹൈജമ്പ്, കിഡ്ഡീസ്, ജാവലിൻ ത്രോ, ഫ്രീ സ്റ്റൈൽ റിലേ എന്നീ ഇനങ്ങളാണ് പൂർത്തിയായത്.
ഇന്ന് വൈകീട്ട് മൂന്നിന് കാര്യവട്ടം എൽ എൻ സി പി ഇ സ്റ്റേഡിയത്തിൽ
നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിക്കും.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കളക്ടർ അനു കുമാരി, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേം രാജ്, ഡെപ്യൂട്ടി ഡയറക്ടർ ബിപിൻദാസ് വൈ, എൽ എൻ സി പി ഇ പ്രിൻസിപ്പൽ ഡോ.ജി കിഷോർ, എൽ എൻ സി പി ഡയറക്ടർ രവി എൻ എസ് തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്തെ 22 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ നിന്നും 120 പ്രീമെട്രിക് ഹോസ്റ്റലുകളിൽനിന്നുമായി 1500 കുട്ടികളാണ് വിവിധ ഇനങ്ങളിൽ മത്സരിക്കുന്നത്.
