മത്സ്യോൽപാദനം കൂട്ടും, ഉപജീവനം മെച്ചപ്പെടുത്തും: കേന്ദ്ര ഫിഷറീസ് സഹമന്ത്രി പ്രൊഫ. എസ് പി സിങ് ബാഗേൽ

കൊച്ചി: 

മത്സ്യോൽപാദനം വർധിപ്പിക്കലും മത്സ്യത്തൊഴിലാളികളുടെയും മത്സ്യകർഷകരുടെയും ഉപജീവനം മെച്ചപ്പെടുത്തലും അടിസ്ഥാനസൗകര്യവികസനവുമാണ് ഫിഷറീസ് മേഖലയിൽ കേന്ദ്ര സർക്കാറിന്റെ പ്രധാന മുൻഗണനകളെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി പ്രൊഫ. എസ് പി സിങ് ബാഗേൽ പറഞ്ഞു.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ കേന്ദ്ര ഫിഷറീസ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന്റെ ഭാഗമായായിരുന്നു സന്ദർശനം.

പ്രധാനമന്ത്രി മത്സ്യസമ്പദ യോജനയ്ക്ക് കീഴിൽ സബ്‌സിഡികളും സാമ്പത്തിക സഹായങ്ങളും നൽകിവരുന്നുണ്ട്. ഈ പദ്ധതിക്ക് കീഴിൽ 1148.88 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. 2024-25 ഓടെ ഇന്ത്യയുടെ മത്സ്യോൽപാദനം 22 ദശലക്ഷം ടണ്ണിലെത്താനാണ് ലക്ഷ്യമിടുന്നത്.

ഈ വർഷം മാർച്ച് വരെ മൂന്ന് ലക്ഷത്തിലേറെ (3,01,309) കിസാൺ ക്രെഡിറ്റ് കാർഡുകൾ മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും വിതരണം ചെയ്തു. ധാരാളം സാധ്യതകളുള്ളതാണ് മാരികൾച്ചർ മേഖല. കടലിലെ കൂടുമത്സ്യകൃഷി, കടൽപായൽ കൃഷി തുടങ്ങിയവ മത്സ്യമേഖലയിൽ ഉപജീവനം മെച്ചപ്പെടുത്താൻ സഹായകരമാണ്.

അടിസ്ഥാനസൗകര്യങ്ങളുടെ നവീകരണത്തിലും കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. ലാൻഡിംഗ് സെന്ററുകളുടെ ആധുനികവൽകരണം, കോൾഡ് സ്‌റ്റോറേജ് സംവിധാനങ്ങൾ, അത്യാധുനിക മത്സ്യസംസ്‌കരണ യൂണിറ്റുകൾ എന്നിവ ലക്ഷ്യമിട്ടാണ് ഫിഷറീസ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ടചർ ഡെവലെപ്‌മെന്റ് ഫണ്ട് വിനിയോഗിക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

സമുദ്രമത്സ്യരംഗത്ത് മുന്നേറ്റം സാധ്യമാക്കുന്നതിന് സിഎംഎഫ്ആർഐ നടത്തിയ ഗവേഷണ സംരംഭങ്ങൾ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിഎംഎഫ്ആർഐയിൽ നടന്ന അവലോകന യോഗത്തിൽ, ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ്ജ്, സിഫ്റ്റ് ഡയറക്ടർ ഡോ ജോർജ്ജ് നൈനാൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് പോസ്റ്റ് ഹാർവെസ്റ്റ് ടെക്‌നോളജി ആൻഡ് ട്രെയിനിംഗ് ഡയറക്ടർ ഡോ ഷൈൻ കുമാർ സി എസ്, ഫിഷറീസ് സർവേ ഓഫ് ഇന്ത്യയുടെ സോണൽ ഡയറക്ടർ, സിഫ്‌നറ്റ്, സംസ്ഥാന ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകൾ എന്നിവയിലെ ഉദ്യോഗസ്ഥർ സംബന്ധിച്ചു.





Author

Varsha Giri

No description...

You May Also Like