മാലിന്യപ്ലാന്റുകള്‍: സര്‍ക്കാരിന്റെ സമവായ ശ്രമം ഫലപ്രാപ്തിയിലേക്ക്

തിരുവനന്തപുരം: മാലിന്യസംസ്കരണ പ്ലാന്റുകള്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എതിര്‍പ്പുയര്‍ത്തുന്നവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമം വിജയത്തിലേക്ക്. വൃത്തി കോണ്‍ക്ലേവിനോടനുബന്ധിച്ച് മന്ത്രി എം.ബി. രാജേഷ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തുറന്ന സമീപനം സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വിവിധ മേഖലകളില്‍നിന്നെത്തിയവര്‍ പ്രതികരിച്ചു. മുട്ടത്തറ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉള്‍പ്പെടെ നേരിട്ട് സന്ദര്‍ശിച്ചശേഷമാണ് അവര്‍ ചര്‍ച്ചയ്ക്ക് എത്തിയത്. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട്, ആറ്റിങ്ങല്‍, അഴൂര്, മാറനല്ലൂര്‍, മലപ്പുറം ജില്ലയിലെ കവനൂര്‍, പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, എലന്തൂര്‍, കോട്ടയം നഗരസഭ, കാസര്‍കോട് ജില്ലയിലെ ചീമേനി, എറണാകുളം ജില്ലയിലെ ആയവന, തൃക്കാക്കര, കൊല്ലം ജില്ലയിലെ പനയം, പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി,  തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യപ്ലാന്റ് നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് എതിര്‍പ്പുമായി രംഗത്തുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. 


ദ്രവമാലിന്യ സംസ്കരണ പ്ലാന്റുകൾക്കും ലാന്‍ഡ് ഫില്‍ സംവിധാനങ്ങള്‍ക്കും എതിരെ പലഭാഗത്തും ഉയർന്നുവരുന്ന വിമർശനം സമീപത്തെ ജലസ്രോതസ്സുകൾ മലിനപ്പെടുത്തുമെന്നതായിരുന്നു. മുട്ടത്തറ പ്ലാന്റ് സന്ദര്‍ശിച്ചതിലൂടെയും വിജയകരമായി പ്ലാന്റ് സ്ഥാപിക്കാനായ സ്ഥലങ്ങളില്‍ നിന്നെത്തിയവരുടെ അനുഭവങ്ങളിലൂടെയും മറ്റു സ്ഥലങ്ങളിലുള്ളവരുടെ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ യോഗത്തിന് സാധിച്ചു. സംസ്ഥാനത്തെ മികച്ച മാലിന്യ സംസ്കരണ മാതൃകകൾ ജനനേതാക്കള്‍ സന്ദർശിക്കണമെന്ന് മന്ത്രി എം.ബി രാജേഷ് യോഗത്തില്‍ ആവശ്യപ്പെട്ടു. മാലിന്യ സംസ്കരണ പദ്ധതികൾക്കെതിരെ പ്രതിഷേധിക്കുന്നവരുമായി തുറന്ന ചർച്ചകൾക്ക് സർക്കാർ ഇനിയും തയ്യാറാണെന്നും, ഇത്തരത്തിലുള്ള ചർച്ചകളിലൂടെ മുടങ്ങിക്കിടന്ന പല മാലിന്യ സംസ്കരണ പദ്ധതികളും നടപ്പിലാക്കാൻ കഴിഞ്ഞു എന്ന കാര്യവും മന്ത്രി ഓർമിപ്പിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പേരിൽ മാലിന്യ സംസ്കരണ പദ്ധതികളെ എതിർക്കരുതെന്നും മന്ത്രി പറഞ്ഞു. റെൻഡറിങ് പ്ലാന്റുകൾ ഉൾപ്പെടെ സംസ്ഥാനത്ത് സ്ഥാപിക്കുന്ന മാലിന്യ സംസ്കരണ പദ്ധതികൾ എല്ലാം മികച്ച നിലവാരം പുലർത്തുന്നത് ആയിരിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു.


ചർച്ചയിൽ മുൻ ചീഫ് സെക്രട്ടറി വി. വേണു മോഡറേറ്ററായി. 50 വർഷത്തോളം മുടങ്ങിക്കിടന്ന മാലിന്യ നിർമ്മാർജ്ജന പദ്ധതി നടപ്പിലാക്കാനായതിന്റെ അനുഭവങ്ങൾ ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് മുഖാമുഖത്തിൽ പങ്കുവച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, ദേശീയ ഹരിത ട്രിബ്യൂണൽ എന്നീ സ്ഥാപനങ്ങൾ നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായി ശുദ്ധീകരിച്ച വെള്ളമാണ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് പുറന്തള്ളുന്നതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കേരള ജല അതോറിറ്റി എന്നിവടങ്ങളിൽ നിന്നുള്ള വിദഗ്ധർ സംശയങ്ങൾക്ക് മറുപടി നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി വി അനുപമ, തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു തുടങ്ങിയവർ മുഖാമുഖത്തിൽ സംസാരിച്ചു. തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിലുള്ള മുട്ടത്തറ മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശിച്ച ശേഷമാണ് പ്രതിനിധികൾ പരിപാടിക്ക് എത്തിയത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like