പോലീസ് മേധാവി പട്ടിക; എം.ആർ. അജിത് കുമാറിനെയും സുരേഷ് രാജ് പുരോഹിതിനെയും ഒഴിവാക്കാൻ കേന്ദ്ര നിർദേശം

സി.ഡി. സുനീഷ്. 



പോലീസ് മേധാവി സ്ഥാനത്തേക്ക് എഡിജിപി റാങ്കിലുളള എം.ആർ. അജിത് കുമാറിനെയും സുരേഷ് രാജ് പുരോഹിതിനെയും ഒഴിവാക്കി പട്ടിക നൽകാൻ കേന്ദ്ര നിർദേശം. ഇനി മുതൽ പോലീസ് മേധാവിയാകാൻ മുപ്പത് വർഷം സർവീസും ഡിജിപി റാങ്കും ഉളളവരെ പരിഗണിച്ചാൽ മതിയെന്നും കേന്ദ്രം നിർദേശിച്ചു.

നിലവിൽ ആറ് പേരുടെ പട്ടികയാണ് പോലീസ് മേധാവി സ്ഥാനത്തേയ്‌ക്ക് പരിഗണിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയത്. നിതിൻ അഗര്‍വാള്‍, റവദ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആര്‍. അജിത് കുമാര്‍ എന്നിവരാണ് പട്ടികയിലുള്ളത്. 30 വർഷം സർവീസ് പൂർത്തിയാക്കിയ ഡിജിപി റാങ്കിലുളളവരുടെ കുറവുണ്ടെങ്കിൽ മാത്രം എഡിജിപി റാങ്കിലുളളവരെ പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനുളള പട്ടികയിൽ ഉള്‍പ്പെടുത്തിയാൽ മതിയെന്നാണ് കേന്ദ്ര നിര്‍ദ്ദേശംഎന്നാൽ നേരത്തെ എഡിജിപി റാങ്കിലുള്ളവരെയും പട്ടികയിൽ ഉള്‍പ്പെടുത്തിയ കീഴ്വഴക്കം കേന്ദ്രത്തോട് ചൂണ്ടിക്കാട്ടാനാണ് സംസ്ഥാനം ആലോചിക്കുന്നത്. എഡിജിപി റാങ്കിലുള്ളവരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കത്ത് നൽകാൻ ആഭ്യന്തര വകുപ്പ് ആലോചനയുണ്ട്. അതിനിടെ പട്ടികയില്‍ ഇടംപിടിച്ചവര്‍ക്കെതിരെ യുപിഎസ്‌സിയിലേക്ക് പരാതി പ്രവാഹമാണ്. ഇതിനൊപ്പം പട്ടികയിലുള്ള മനോജ് ഏബ്രഹാമിന് എതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. പട്ടികയിലുള്ളവര്‍ തമ്മിലുള്ള കിടമത്സരത്തിന്റെ ഭാഗമായാണ് ഹര്‍ജി ഹൈക്കോടതിയിൽ എത്തിയതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.


പട്ടികയില്‍ ഒന്നാമതുള്ള റോഡ് സുരക്ഷാ കമ്മിഷണര്‍ നിതിന്‍ അഗര്‍വാളിനെതിരെ മൂന്നു പരാതികള്‍ എത്തി. പട്ടികയില്‍ രണ്ടാമതുള്ള ഇന്റലിജന്‍സ് ബ്യൂറോ സ്പെഷൽ ഡയറക്ടർ റവാഡ ചന്ദ്രശേഖര്‍, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിത് എന്നിവരെ പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് പിന്നീടു കൂടുതല്‍ സാധ്യതയുള്ള മനോജ് ഏബ്രഹാമിന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like